flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Wednesday, 1 October 2014

അഹിംസയുടെ ആള്‍രൂപം

അഹിംസയുടെ ആള്‍രൂപമാണ് നമ്മുടെ ബാപ്പുജി. എല്ലാം ഉണ്ടായിട്ടും പാവപ്പെട്ടവരുടെ കണ്ണീരൊപ്പി ഇല്ലാത്തവനായി ജീവിച്ച് ഒടുവില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന മഹാത്മാവ്. അദ്ദേഹത്തിന്‍െ ജന്മദിനമാണ്  ഒക്ടോബര്‍ 2. എല്ലാവരും ഗാന്ധിയുടെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായാണ് 2007 മുതല്‍ ഐക്യരാഷ്ട്ര സംഘടന ഗാന്ധിജയന്തിദിനം അന്താരാഷ്ട്ര അഹിംസാ ദിനം കൂടിയായി ആചരിക്കുന്നത്. സ്കൂളുകള്‍ വിവിധ ക്വിസ് മത്സരങ്ങള്‍ക്ക് വേദിയായിക്കൊണ്ടിരിക്കുന്ന  ഈ വേളയില്‍ ഗാന്ധിയെ എളുപ്പത്തില്‍ പഠിക്കുവാനായുള്ള സൂചനകള്‍ പങ്കുവെക്കുകയാണ് ഗാന്ധിസ്മൃതിയോടൊപ്പം നമ്മളും.

ജനനം
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിലാണ് ഗാന്ധി ജനിച്ചത്. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത്തലീ ഭായി. യഥാര്‍ഥപേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. 1883ല്‍ കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിച്ചു.

ദക്ഷിണാഫ്രിക്കന്‍ ജീവിതം
ദക്ഷിണാഫ്രിക്കയില്‍ വക്കീല്‍ പഠനത്തിനുപോയ ഗാന്ധി തന്‍െറ രാഷ്ട്രീയ പരീക്ഷണശാലയാക്കി അവിടത്തെ മാറ്റി. ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രം തുടങ്ങി. 1906ല്‍ ഗാന്ധിജി തന്‍െറ സത്യഗ്രഹത്തെ പ്രായോഗികതലത്തിലെത്തിച്ചു. ഏഷ്യാറ്റിക് ലോ അമന്‍ഡ്മെന്‍റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യഗ്രഹം നടത്തി.

പുസ്തകങ്ങള്‍
ഗാന്ധിജി ദക്ഷിണാഫ്രിക്കന്‍ ജീവിതത്തില്‍ മികച്ച ഒരു വായനക്കാരനായി മാറി. അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പുസ്തകം ജോണ്‍ റസ്കിന്‍െറ അണ്‍ടു ദ ലാസ്റ്റ് ആയിരുന്നു. എന്നാല്‍, ടോള്‍സ്റ്റോയ് ആണ് ഗാന്ധിജിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. 1910ല്‍ ജൊഹാനസ് ബര്‍ഗില്‍ ടോള്‍സ്റ്റോയ്ഫാം തുടങ്ങി.

ജയില്‍വാസം
ഗാന്ധിജിയുടെ ആദ്യ ജയില്‍വാസം ദക്ഷിണാഫ്രിക്കയില്‍നിന്നായിരുന്നു. കറുത്ത വര്‍ഗക്കാരുടെ നീതിനിഷേധത്തിനെതിരെയാണ് ഗാന്ധിജി ആദ്യമായി ശബ്ദമുയര്‍ത്തിയത്. ജൊഹാനസ് ബര്‍ഗില്‍വെച്ചായിരുന്നു ആദ്യ ജയില്‍ വാസം അനുഷ്ഠിച്ചത്.

പ്രവാസി ദിനം
ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് 1915 ജനുവരി ഒമ്പതിനാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിവന്നത്. അതിനാല്‍, ജനുവരി ഒമ്പത് പ്രവാസി ദിനമായി ആചരിക്കുന്നു. 1915ല്‍തന്നെ അഹ്മദാബാദിനടുത്ത് കൊമ്മ്റാബില്‍ ആദ്യ സത്യഗ്രഹ ആശ്രമം സ്ഥാപിച്ചു.

രാഷ്ട്രീയത്തിലേക്ക്
ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കൊള്ളരുതായ്മക്കെതിരെ പോരാടാനുള്ള ഉറച്ച മനസ്സുമായാണ് ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതം സജീവമായത്. 1917 ചമ്പാരന്‍ സമരം നടത്തി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യഗ്രഹമായിരുന്നു ചമ്പാരന്‍. നീലം കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ ചമ്പാരന്‍ സത്യഗ്രഹം വലിയ കോളിളക്കങ്ങളുണ്ടാക്കി. ചമ്പാരന്‍ ഇപ്പോള്‍ ബിഹാര്‍ സംസ്ഥാനത്താണ്.

ആദ്യ നിരാഹാരം
ഗാന്ധിജിയുടെ ആദ്യ നിരാഹാര സമരം 1918ലാണ്. അഹ്മദാബാദിന്‍െറ മില്‍ സമരവുമായി ബന്ധപ്പെട്ടായിരുന്നു. തുടര്‍ന്ന് ഖേഡ സത്യഗ്രഹവും നടത്തി. 1917ലാണ് ഗാന്ധിജിയെ ഇന്ത്യയില്‍ ആദ്യമായി അറസ്റ്റ് ചെയ്തത്.

ബഹുമതി വേണ്ട
പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ 1919 ഏപ്രില്‍ 13ന് നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഗാന്ധിജിയെ ഏറെ വേദനിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയ കൈസര്‍-ഇ-ഹിന്ദ് ബഹുമതി അവര്‍ക്കുതന്നെ തിരിച്ചുനല്‍കി.

നിസ്സഹകരണം
ബ്രിട്ടീഷുകാരുടെ എല്ലാ നടപടികളോടും സഹകരിക്കാതിരിക്കാന്‍ ഗാന്ധിജി കണ്ടെത്തിയ സമരമാര്‍ഗമായിരുന്നു നിസ്സഹകരണം. രാജ്യവ്യാപകമായി വന്‍ സ്വീകാര്യതയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 1922ല്‍ നടന്ന ചൗരിചൗരാ സംഭവത്തെ തുടര്‍ന്ന് നിസ്സഹകരണ സമരം ഗാന്ധിജി പിന്‍വലിച്ചു.

ഗാന്ധിജിയും കേരളവും
ഗാന്ധിജി ആകെ അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. 1920ല്‍ കോഴിക്കോടാണ് ആദ്യ പ്രസംഗം നടന്നത്. ഗാന്ധിജി ഇടപെട്ട ആദ്യ സത്യഗ്രഹ സമരം 1924ലെ വൈക്കം സത്യഗ്രഹമായിരുന്നു. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തെ ‘ആധുനിക കാലത്തെ അദ്ഭുത സംഭവം’ എന്നു വിശേഷിപ്പിച്ചതും ഗാന്ധിജിയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍
കര്‍ണാടകയിലെ ബെല്‍ഗാമില്‍ 1924ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഗാന്ധിജി പ്രസിഡന്‍റായത്. ഗാന്ധിജി അധ്യക്ഷത വഹിച്ച ആദ്യ സമ്മേളനവും ബെല്‍ഗാമിലായിരുന്നു.

ദണ്ഡിയാത്ര
1930 മാര്‍ച്ച് 12നാണ് ഗാന്ധിജി തന്‍െറ ദണ്ഡിയാത്ര ആരംഭിച്ചത്. ഗാന്ധിജിയുടെ 61ാം വയസ്സിലായിരുന്നു ഈ സമരം. 78 അനുയായികള്‍ ഈ യാത്രയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 1930 ഏപ്രില്‍ ആറിന് ദണ്ഡി കടപ്പുറത്ത് ഉപ്പുനിയമം ലംഘിച്ച് ഉപ്പ് കുറുക്കി. 1931ല്‍ ഗാന്ധി-ഇര്‍വിന്‍ സന്ധി നടന്നു.

വട്ടമേശ സമ്മേളനങ്ങള്‍
1930, 31, 32 വര്‍ഷങ്ങളിലായി മൂന്ന് വട്ടമേശ സമ്മേളനങ്ങളാണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍െറ അധ്യക്ഷതയില്‍ ലണ്ടനില്‍ നടന്നത്. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക ഇന്ത്യക്കാരന്‍ ബി.ആര്‍. അംബേദ്കറായിരുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിലാണ് ഗാന്ധി പങ്കെടുത്തത്. വട്ടമേശ സമ്മേളനത്തിന് ലണ്ടനിലെത്തിയപ്പോള്‍ ഗാന്ധിജി സന്ദര്‍ശിച്ച ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമനായിരുന്നു.

പ്രസിദ്ധീകരണങ്ങള്‍
എന്‍െറ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പുസ്തകമാണ് ഗാന്ധിജിയുടെ ആത്മകഥ. ഗുജറാത്തി ഭാഷയിലാണ് ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത്. മഹാദേവ് ദേശായി ഇത് ഇംഗ്ളീഷിലേക്ക് മൊഴി മാറ്റി. ബാല്യം മുതല്‍ 1920 വരെയുള്ള കാലഘട്ടമാണ് ആത്മകഥയില്‍ പ്രധാനമായും ഉള്ളത്. യേര്‍വാഡ ജയിലില്‍ വെച്ചാണ് ആത്മകഥ എഴുതിത്തുടങ്ങിയത്. നവജീവന്‍ എന്ന പ്രസിദ്ധീകരണത്തിലാണ് ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചത്.

വിശേഷണങ്ങള്‍
ഗാന്ധിജിയെ ‘മഹാത്മാ’ എന്ന് വിശേഷിപ്പിച്ചത് രബീന്ദ്രനാഥ ടാഗോറായിരുന്നു. ഗാന്ധിജി ടാഗോറിനെ ഗുരുദേവ് എന്നും വിശേഷിപ്പിച്ചു. ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധി സുഭാഷ് ചന്ദ്രബോസിനെ വിളിച്ചു.

ഗാന്ധിയും കൂട്ടരും
ഗോപാലകൃഷ്ണഗോഖലെയാണ് ഗാന്ധിജിയുടെ രാഷ്ട്രീയഗുരു. നെഹ്റു ഗാന്ധിയുടെ രാഷ്ട്രീയ ശിഷ്യനും വിനോബ ഭാവെ ആത്മീയ ശിഷ്യനുമായിരുന്നു. സി. രാജഗോപാലാചാരിയാണ് ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. മെഡ്ലിന്‍ സ്ളാഡ് എന്ന മീരാബഹനാണ് ഗാന്ധിശിഷ്യ. ഭഗവത്ഗീത തന്‍െറ അമ്മയാണെന്ന് ഗാന്ധിജി പറഞ്ഞു.

മറ്റു ഗാന്ധിമാര്‍
കെ. കേളപ്പന്‍ -കേരള ഗാന്ധി
ഐ.കെ. കുമാരന്‍-മയ്യഴി ഗാന്ധി
കെന്നത്ത് കൗണ്ട-ആഫ്രിക്കന്‍ ഗാന്ധി
മാര്‍ട്ടിന്‍ ലൂതര്‍ കിങ്-അമേരിക്കന്‍ ഗാന്ധി
രാജേന്ദ്രപ്രസാദ്-ബിഹാര്‍ ഗാന്ധി
ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍-അതിര്‍ത്തിഗാന്ധി
നെല്‍സണ്‍ മണ്ടേല-ദക്ഷിണാഫ്രിക്കന്‍ ഗാന്ധി
ഓങ്സാന്‍ സൂചി-ബര്‍മിസ് ഗാന്ധി
അഹമ്മദ് സുകാര്‍നോ-ഇന്തോഷ്യേന്‍ ഗാന്ധി
ബാബാ ആംതെ-ആധുനിക ഗാന്ധി

ഗാന്ധി’ സിനിമ
റിച്ചാര്‍ഡ് ആറ്റന്‍ ബറോ സംവിധാനം ചെയ്ത സിനിമയാണ് ‘ഗാന്ധി’. ഇതില്‍ ഗാന്ധിജിയുടെ വേഷം അഭിനയിച്ചത് ബെന്‍കിങ്സിമിക്കാണ്. മഹാത്മാ എന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്തത് വിതല്‍ ഭായ് ജാവേരിയാണ്.

‘ഗാന്ധി’ പുസ്തകങ്ങള്‍
ഐ ഫോളോ ദി മഹാത്മാ-കെ.എം. മുന്‍ഷി
ലൈഫ് ഓഫ് ഗാന്ധി -ലൂയി ഫിഷര്‍
ഇന്‍സെര്‍ച് ഓഫ് ഗാന്ധി -റിച്ചാര്‍ഡ് ആറ്റന്‍ബറോ
വെയിറ്റിങ് ഓഫ് ദി മഹാത്മാ -ആര്‍.കെ. നാരായണ്‍

ഗാന്ധിയുടെ മരണം
1948 ജനുവരി 30നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ചത്. അന്ന് വെള്ളിയാഴ്ചയായിരുന്നു. നാഥൂറാം വിനായക് ഗോഡ്സെ എന്ന മതഭ്രാന്തനാണ് അദ്ദേഹത്തെ കൊന്നത്. 79ാം വയസ്സിലായിരുന്നു അത്. ആ ദിവസം രക്തസാക്ഷി ദിനമായി ആചരിക്കുന്നു. ഗാന്ധി വധക്കേസിലെ പ്രതികളെ 1949ല്‍ തൂക്കിക്കൊന്നു. അംബാല ജയിലില്‍വെച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ആത്മാചരണ്‍ അഗര്‍വാള്‍ എന്ന ന്യായാധിപനാണ് ഗാന്ധി വധക്കേസിലെ വിധി പ്രസ്താവിച്ചത്.
ഇന്ത്യയുടെ പ്രകാശമാണ് ഗാന്ധിജി. ഗാന്ധിജി തെളിച്ച മാനവസൗഹാര്‍ദമെന്ന പാതയാണ് നാം ഓരോരുത്തരും പിന്തുടരേണ്ടത്. അക്രമങ്ങള്‍ പെരുകിവരുന്ന പുതിയ കാലത്ത് ഈ അഹിംസാദിനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഗാന്ധിജിയുടെ പാത സ്വീകരിച്ച് രാഷ്ട്രത്തിന്‍െറ നല്ല കെട്ടുറപ്പിനായി കൂട്ടുകാര്‍ കൈകോര്‍ക്കണം.

No comments:

Post a Comment