flash news

2022-23 A.U.A.U.P SCHOOL NELLIKUNNU cont :9495724301.

Thursday, 2 October 2014




    
ദണ്ഡിയാത്രയുടെ ജ്വലിക്കുന്ന ഓര്‍മ്മ

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക്‌ 2009 മാര്‍ച്ചില്‍ 79 വര്‍ഷം പൂര്‍ത്തിയായി. പൂര്‍ണ്ണ സ്വരാജിന്‌ വേണ്ടിയുള്ള സമരം കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ കറിയുപ്പിന്‌ നികുതി ചുമത്തിയത്‌.

ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു. നിയമലംഘനം നടത്താനായി അദ്ദേഹം പ്രതീകാത്മകമായി ഒരു ബഹുജന ജാഥ സംഘടിപ്പിക്കുകയും ചെയ്തു. ഇതാണ്‌ ദണ്ഡി മാര്‍ച്ച്‌.

അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ നിന്നും സൂറത്ത്‌, വത്സാഡ്‌ തുടങ്ങിയ പ്രദേശങ്ങളിലൂടെ 200 മെയില്‍ ദുരെയുള്ള ദണ്ഡിയെന്ന കടലോര ഗ്രാമത്തിലെത്തി അവിടെ പരസ്യമായി ഉപ്പ്‌ കുറുക്കി നിയമലംഘനം നടത്താനായിരുന്നു ഈ യാത്ര.

രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള സ്വാതന്ത്ര്യ സമരസേനാനികള്‍ ഈ യാത്രയില്‍ പങ്കുകൊണ്ടു. പങ്കുകൊള്ളാന്‍ കഴിയാത്തവര്‍ അതത്‌ സംസ്ഥാനങ്ങളില്‍ കടപ്പുറത്തേക്ക്‌ മാര്‍ച്ച്‌ നടത്തി കടല്‍വെള്ളം കുറുക്കി ഉപ്പുണ്ടാക്കി.

ഗാന്ധിജിയും 78 സ്വാതന്ത്ര്യസമര സേനാനികളും മാര്‍ച്ച്‌ 12 ന്‌ തുടങ്ങിയ യാത്ര ഏപ്രില്‍ ആറിന്‌ ദണ്ഡി കടപ്പുറത്തെത്തി. അപ്പോഴവിടെ ആയിരക്കണക്കിന്‌ ആളുകളും നൂറു കണക്കിന്‌ പൊലീസുകാരും നില്‍പ്പുണ്ടായിരുന്നു.

ഗാന്ധിജിയും സമരഭടന്മാരും കടലില്‍ ഇറങ്ങി കുളിച്ച്‌ കടല്‍ത്തീരത്ത്‌ മണല്‍ത്തിട്ട കെട്ടി അതില്‍ ഉപ്പ്‌ കുറുക്കിയെടുത്തു. ഈ സമരത്തിന്റെ പേരില്‍ മെയ്‌ നാലിന്‌ ഗാന്ധിജിയെ അറസ്റ്റ്‌ ചെയ്തു.

ദണ്ഡിയാത്ര മലബാറില്‍ അക്കാലത്ത്‌ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. വടക്കേ മലബാറിലെ പയ്യന്നൂരില്‍ ഏപ്രില്‍ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താന്‍ കേരളത്തിലെ നേതാക്കള്‍ തയാറായി. കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മാധവന്‍നായര്‍ക്ക്‌ ഈ ആശയത്തോട്‌ ആഭിമുഖ്യം ഉണ്ടായിരുന്നില്ലെങ്കിലും കെ. കേളപ്പന്റെയും മറ്റും പരിശ്രമ ഫലമായി അദ്ദേഹവും സജീവമായി രംഗത്തിറങ്ങി.

കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരന്‍ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദന്‍ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌. അവര്‍ ഏപ്രില്‍ 22ന്‌ പയ്യന്നൂരിലെത്തി 23 ന്‌ കാലത്ത്‌ കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കടലില്‍ നിന്നും വെള്ളം എടുത്ത്‌ കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂര്‍ അങ്ങാടിയില്‍ അത്‌ വില്‍ക്കുകയും ചെയ്തു.

ദണ്ഡിയില്‍ ഗാന്ധിജിയെ അറസ്റ്റ്‌ ചെയ്ത വാര്‍ത്ത പരന്നതോടെ കേരളത്തിലെ ഉപ്പു സത്യഗ്രഹം സജീവമായി. കോഴിക്കോട്ട്‌ മൊയ്‌തു മൗലവിയുടെ നേതൃത്വത്തിലുള്ള സംഘം ഉപ്പു സത്യഗ്രഹം നടത്തി. മലബാറില്‍ ഉപ്പു നിയമം ലംഘിച്ച സത്യഗ്രഹികളെ പലസമയത്തായി പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു.


No comments:

Post a Comment